അവളുടെ നിശ്ശബ്ദമായ കോറിഡോർ

അവളുടെ നിശ്ശബ്ദമായ കോറിഡോർ
==================================
പന്ത്രണ്ടേ കാൽ - അതാണ് അപ്പോയ്ന്റ്മെന്റ് കാർഡിൽ കഴിഞ്ഞ തവണ എഴുതി തന്നത് . ഓരോ ആഴ്ചയും മരുന്നിനുള്ള കുറിപ്പടി വാങ്ങാൻ പോകുന്നത് തന്നെ ഇപ്പോൾ വലിയ ഒരു ജോലി പോലെ തോന്നി തുടങ്ങി .
അങ്ങനെയാണ് അവൾ ചില ദിവസങ്ങൾ മനപൂർവ്വം മരുന്ന് കഴിക്കുന്നത് തന്നെ മുടക്കാൻ തുടങ്ങിയത് .
ആദ്യമൊന്നും വലിയ വ്യത്യാസം തോന്നിയില്ല . പക്ഷെ ഇന്നലെ .....എല്ലാം കൈവിട്ടു പോയി ...നിയന്ത്രിക്കാനാവാത്ത ദേഷ്യം കൊണ്ട് സ്വയം വലിഞ്ഞു പൊട്ടുന്ന അവസ്ഥ സഹിക്കാൻ കഴിയാത്തതായിരുന്നു .
അവൾ ഒരു തവണ കൂടി വാച്ചിൽ നോക്കിയപ്പോൾ പന്ത്രണ്ടര കഴിഞ്ഞിരുന്നു .
എത്ര ബുദ്ധിമുട്ടിയാണ് വീട്ടിൽ നിന്ന് ഒന്ന് പുറത്തിറങ്ങാൻ പറ്റിയത് .
രാവിലെ മുതൽ മയക്കത്തിൽ ഉണർന്നും ഉറങ്ങിയും മുറിഞ്ഞു കണ്ട സ്വപ്നങ്ങളിലൂടെ സഞ്ചരിച്ചും മതിയായിരുന്നില്ല ...
പക്ഷെ ഇനിയെങ്കിലും മരുന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ഇന്നലത്തെ പോലെ കത്തിപ്പടരുന്ന ദേഷ്യം , സ്വയം നശിപ്പിച്ചു കളഞ്ഞേക്കും .കൂടെ മറ്റുള്ളവരെയും ....
ഇത് വരെ പിടിച്ചു നിന്നു . അത് സ്വന്തം മനഃശക്തിയിൽ ആണെന്ന് കരുതിയ താൻ എത്ര മണ്ടിയാണ് ....
മൂന്നു നാലു സീറ്റിനപ്പുറം ഒരു മനുഷ്യൻ ഇരിപ്പുണ്ട് . പരസ്പരം കണ്ടിട്ടും , ഔപചാരികമായ ഒരു പുഞ്ചിരി പോലും വരാത്ത സ്ഥലത്താണല്ലോ ഇപ്പോൾ ....
ആയാളും അവളെ അത് പോലെ തന്നെ അവഗണിച്ചിച്ചിരിക്കുകയായിരുന്നു എന്ന് സ്പഷ്ടം .
ഇല്ലെങ്കിൽ ആവശ്യത്തിനും അനാവശ്യത്തിനും , അപരിചിതരെ നോക്കി ഭംഗിയായി പുഞ്ചിരിക്കുന്നതിൽ അവൾ മിടുക്കിയാണ്. വേണമെങ്കിൽ തമാശ പറയാനും .....
ഇവിടെ ഇവിടെ മാത്രമാണ് , മുഖം താഴ്ത്തി ഇരിക്കാനും , പേര് വിളിക്കുന്നത് വരെ അന്യരുടെ കണ്ണിൽ പെടാതെ , സ്വയം ഒരു കൂട് ഉണ്ടാക്കി അതിൽ ഒളിച്ചിരിക്കാനും തുടങ്ങിയത് .
പിന്നെ പിന്നെ മനസ്സിലായി ...ഇവിടെ വരുന്നവർ എല്ലാവരും തന്നെ അങ്ങനെ ഓരോ കൂടുകളിലാണ് തല കുമ്പിട്ടിരിക്കുന്നത് . പരിചയമുള്ളവർ കാണരുതേ എന്ന ഒരു നിശബ്ദ പ്രാർത്ഥനയോടെ ....
കഴിഞ്ഞ മാസം കൂടെ ജോലി ചെയ്തിരുന്ന പ്രേമിനെ പെട്ടെന്ന് അവിടെ കണ്ടപ്പോൾ , അവളറിയാതെ തന്നെ പുഞ്ചിരിച്ചു .
പക്ഷേ തന്നെ മുന്നിൽ വന്നു പെട്ടത് തന്നെ അബദ്ധമായെന്ന മട്ടിലുള്ള പ്രേമിന്റെ പെരുമാറ്റം കണ്ടപ്പോളാണ് ഇത് സാധാരണ സ്ഥലമല്ല എന്ന ഓർമ്മ അവളിൽ ഉണർന്നത് .....
അഞ്ചാറു സീറ്റ് ദൂരെ , പ്രേമിൽ നിന്ന് വളരെ അകലെ ആയി ഇരുന്നു, ഫോണിലേക്ക് മുഖം പൂഴ്ത്തിയപ്പോൾ , ആ ക്ലിനിക്കിന്റെ കോറിഡോറിൽ അവർ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ .
ഇല്ലെങ്കിലും ഇവിടെ ഇങ്ങനെ എല്ലാ മാസവും വരുന്നത് അവൾക്ക് ഒട്ടും ഇഷ്ടമുള്ളതായിരുന്നില്ല ...
ഒരിക്കലും , ഒരിക്കൽ പോലും ശപിച്ചു കൊണ്ടല്ലാതെ അവൾ ഈ കോറിഡോറിലേക്ക് കാലെടുത്തു വെച്ചിട്ടില്ല ..
സ്വയം നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ എത്താതിരിക്കാൻ മാത്രം .....എല്ലാ മാസവും , ആരെങ്കിലും അവളുടെ പേര് വിളിക്കുന്നതും കാത്തു ഈ നിശ്ശബ്ദമായ കോറിഡോറിലെ , ഏതെങ്കിലും ഒരു നരച്ച നീല കസേരയിൽ അവൾ കാത്തിരിക്കും .
ഒടുവിൽ പേര് വിളിക്കുമ്പോൾ , ഇത്തവണ തന്നെ കാണുന്നത് ആരാണ് എന്ന് പോലും അറിയാതിരിക്കാൻ പണിപ്പെട്ട് , പതിനൊന്നാം നമ്പർ മുറിയിലേക്ക് തല കുനിച്ചു വേഗം നടക്കും .
പിന്നിൽ വാതിൽ അടഞ്ഞു കഴിഞ്ഞാൽ , എന്തിനാണ് ഇവിടെ വന്നതെന്നാവും ചിലപ്പോൾ ആദ്യം ചിന്തിക്കുക ...
പിന്നെ തുറന്നു വെച്ച പച്ച കവറുള്ള തടിച്ച ഫയലിൽ , കുനു കുനെ എഴുതിക്കൊണ്ട് ഏതെങ്കിലും ഡോക്ടർ , ചോദിക്കുമ്പോഴായിരിക്കും , അവൾ ഉത്തരങ്ങൾ തപ്പി എടുക്കുക .
മുറിഞ്ഞു മുറിഞ്ഞു പോകുന്ന ഓർമ്മയിൽ നിന്ന് എന്നൊക്കെ ആയിരുന്നു സാധാരണ ദിവസങ്ങൾ എന്ന് കണ്ടു പിടിക്കാൻ അവൾ വല്ലാതെ പണിപ്പെട്ടു ..
മിക്കപ്പോഴും കള്ളം പറയാനും മടിച്ചില്ല ....അവർ കൃത്യമായി ചോദിക്കുമ്പോൾ പതറി പോവുമെങ്കിലും .....
അടുത്ത മാസത്തേക്കുള്ള കുറിപ്പടിയും , അടുത്ത അപ്പോയ്ന്റ്മെന്റ് ദിവസത്തേക്കുള്ള കാർഡും കൊണ്ട് , ആ കെട്ടിടത്തിൽ നിന്നിറങ്ങുമ്പോൾ , കട്ടികൂടിയ ഒരു പുതപ്പിന്റെ , ശ്വാസം മുട്ടലിൽ നിന്ന് രക്ഷപ്പെടുന്ന പോലെ , അവളുടെ നടത്തം, വേഗത കൂടി ഒരു ചെറിയ ഓട്ടം ആയി മാറിയിരിക്കും .






via Facebook https://ift.tt/2QdE6vq

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താഴെ പറയുന്ന സംഭവത്തിന് ഞാൻ സാക്ഷി അല്ല . അഥവാ ഞാൻ ഇല്ലാതിരുന്നത് കൊണ്ടാണ് ആ സംഭവം നടന്നത് തന്നെ . നൃത്തം ചെയ്യുന്ന പോയിന്റർ ============================ അച്ഛൻ വൈകിട്ട് വന്നപ്പോൾ മൈഗ്രൈൻ കൊണ്ട് കണ്ണ് തുറക്കാൻ പറ്റാതെ 'അമ്മ കിടപ്പാണ് . അമ്മയ്ക്ക് ഒരു കാപ്പി ഇട്ടു കൊടുത്തിട്ട് അച്ഛൻ , എന്നത്തേയും പോലെ ,ലാപ്ടോപ്പും തുറന്നിരുന്നു . അമ്മയുടെ അസാന്നിധ്യം പിള്ളേർ നന്നായി മുതലാക്കുന്നുണ്ട് . അതിന്റെ ശബ്ദവീചികൾ മുകളിൽ കിടക്കുന്ന അമ്മയ്ക്ക് കേൾക്കാം. പക്ഷെ, എന്ത് ചെയ്യാം ? തല പൊട്ടുന്ന വേദന . ഗുണ്ടകളെ പിന്നെ കൈകാര്യം ചെയ്യാം. ഇപ്പോൾ മൈഗ്രൈൻ ആണ് പ്രശ്‍നം . കുറച്ചു നേരം കഴിഞ്ഞപ്പോൾ അച്ഛന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു . പിന്നെ കുറച്ചു നേരം നിശ്ശബ്ദത . അഞ്ചു മിനിട്ടിനു ശേഷം മൂത്തവൾ വയർലെസ്സ് മൗസും , അതിന്റെ usb യും എന്റെ കൈയ്യിൽ കൊണ്ട് വന്നു തന്നിട്ട് പോയി . പിറ്റേന്ന് രാവിലെ ആണ് അച്ഛൻ സംഭവം വിവരിച്ചത് . കഴുത്തു വേദന കാരണം , വയർലസ് മൗസ് ആണ് അച്ഛൻ ഉപയോഗിക്കുന്നത് . usb കമ്പ്യൂട്ടറിൽ തന്നെ വെച്ചേക്കും . എന്നത്തേയും പോലെ ഇന്നലെയും കക്ഷി വന്നു ലാപ്ടോപ്പ് തുറന്നപ്പോൾ , സ്‌ക്രീനിൽ mouse pointer, ബാധ കയറിയത് പോലെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നു . മൗസ് ആണെങ്കിൽ കാണുന്നുമില്ല . ലാപ്ടോപ്പ് ഹാങ്ങ് ആയെന്നു കരുതി കക്ഷി റീബൂട്ട് ചെയ്തു . സംഭവം പിന്നെയും തഥൈവ . mouse pointer സ്‌ക്രീനിലാകെ ഓടി കളിക്കുന്നു , ചിലപ്പോൾ നിൽക്കുന്നു , ചിലപ്പോൾ ചാടിക്കളിക്കുന്നു . ഇനി എന്ത് പറ്റി , എന്ന് ചിന്തിക്കുമ്പോഴാണ് ഒരു കാര്യം കണ്ടത് . മുന്നിൽ നിന്ന് blippi യുടെ പാട്ടിനൊപ്പം വളരെ ആവേശത്തിൽ നൃത്തം ചെയ്യുന്ന , അഞ്ചു വയസ്സുകാരിയുടെ പാന്റിനുള്ളിൽ , ഒരു മിന്നുന്ന ചുവന്ന വെളിച്ചം . സംശയം തോന്നിയ അച്ഛൻ , നൃത്തക്കാരിയെ വിളിച്ചു പാന്റിന്റെ ഉള്ളിൽ നിന്ന് മിന്നുന്ന ചുവന്ന വെളിച്ചം പുറത്തെടുത്തു . അതെ microsoft ന്റെ wireless mouse. സ്‌ക്രീനിൽ പോയിന്റർന്റെ നൃത്തത്തിന്റെ രഹസ്യം അതായിരുന്നു ... അഞ്ചു വയസ്സുകാരിയുടെ പാന്റിനുള്ളിൽ ഒളിപ്പിക്കപ്പെട്ട മൗസ് . ഞാൻ എപ്പോഴും പറയും, വികൃതി കൂടിയാൽ കുട്ടികൾക്ക് , ആദ്യം ഒരു വാണിംഗ് എങ്കിലും കൊടുക്കണം . ഈ പുത്രീ വത്സലൻ അത് പോലും ചെയ്തില്ല . കുറെ നേരം കഴിഞ്ഞു ബാത്‌റൂമിൽ പോയിട്ട് വന്നപ്പോൾ , സീൻ അത് തന്നെ . പക്ഷെ ഇത്തവണ മൗസ് അവിടെ ഇരിപ്പുണ്ട്. usb സ്റ്റിക്ക് കാണ്മാനില്ല . "ചത്തത് കീചകനെങ്കിൽ ..... എടുത്തത് ലവൾ തന്നെ ". അച്ഛൻ പുത്രീവാത്സല്യം എടുത്ത് ഒരേറു വെച്ചു കൊടുത്തു . നൃത്തത്തിൽ മുഴുകി നിൽക്കുന്ന അവളെ വിളിച്ചു . എവിടെ ? കക്ഷി അർമ്മാദിച്ചു നൃത്തം ചെയ്യുന്നു . അവസാനം അച്ഛൻ ടി .വി ഓഫ് ചെയ്തു . സംഗീതം നിന്നപ്പോൾ , നൃത്തം നിന്നു . ലാപ്ടോപ്പിൽ കുത്തി വെച്ചിരുന്ന usb സ്റ്റിക്ക് എവിടെ , എന്ന് ബാസ്സ് കൂടിയ ശബ്ദത്തിൽ ചോദ്യം . അച്ഛനെ നിലയ്ക്ക് നിർത്തുന്ന അഞ്ചു വയസ്സുകാരിയുണ്ടോ കുലുങ്ങുന്നു . "ഇത് എവിടം വരെ പോവുമെന്ന് നോക്കട്ടെ ?" എന്ന ലുക്കിലാണ് . അവസാനം അച്ഛൻ ദിഗന്തം പൊട്ടുമാറാലറി!! (എന്നാണ് എന്റെ അടുത്ത് പറഞ്ഞത് . അങ്ങനെയൊന്നുമില്ല . കുറച്ചു കൂടെ ഒച്ചയെടുത്തു. മിക്കവാറും 'അമ്മയെ വിളിക്കും ' എന്നാവും പറഞ്ഞിട്ടുണ്ടാവുക ) പ്രതി ഇത്തവണ തനിയെ പാന്റിൽ കൈയ്യിട്ട് , usb സ്റ്റിക്ക് എടുത്ത് അച്ഛന് കൊടുത്തു . അച്ഛൻ അപ്പോൾ തന്നെ മൗസും , usb യും എടുത്തു അമ്മയുടെ കൈയ്യിൽ കൊണ്ട് കൊടുക്കാൻ മൂത്തവളെ ഏൽപ്പിച്ചു . അതായിരുന്നു തലേന്ന് അവൾ കൊണ്ട് തന്നത് . പ്രതിയെ പേടിച്ചു ഇപ്പോൾ , അച്ഛൻ wireless മൗസ് , മാറ്റി ബ്ലൂടൂത്ത് കൊണ്ട് വന്നു . അതിനാണെങ്കിൽ മിന്നുന്ന ചുവന്ന വെളിച്ചവും ഇല്ല . അത് കൊണ്ട് അമ്മയുടെ കസ്റ്റഡിയിലേക്ക് അത് മാറി . അച്ഛൻ പിന്നെയും കഴുത്തു വേദനയും ആയി , പഴയതു പോലെ.... ഗുണപാഠം ========== ഡിസ്കോ ലൈറ്റ് ഇല്ലാതെ എങ്ങനെ നൃത്തം ചെയ്യും എന്നാലോചിച്ചപ്പോളാണ് , ചുവന്ന മിന്നുന്ന വെളിച്ചമുള്ള മൗസ് , നർത്തകി കണ്ടത് . അങ്ങനെ അത് പാന്റിൽ കേറ്റി . എന്നാലല്ലേ രണ്ടു കൈയ്യും ഉയർത്തി , ചാടി തുള്ളി നൃത്തം ചെയ്യാൻ പറ്റൂ ...